Saturday, October 2, 2010

പറുദീസാ നഷ്ടം...


വെളുത്ത കളിമണ്‍ പാത്രങ്ങളില്‍
ചിത്രം വരച്ച നിന്‍റെ കൈകളുടെ
മൃദുലത ഞാനറിയുന്നുണ്ട്,
ചിത്രത്തിലൂടെ വിരല്‍ തൊടുന്വോള്‍ മാത്രം.
പെട്ടെന്നൊരു കൈപ്പിഴയില്‍
നിലത്തു വീണ പാത്രം ഉടച്ചത്,
വിരലു കൊണ്ട് നിശബ്ദമായി
നീയെന്നോടു പറഞ്ഞ, എറ്റവും
മനോഹരമായ കവിതയെയായിരുന്നു.
പെണ്‍കുട്ടിയെപ്പോലെ ചുവന്ന
കവിതകളെല്ലാം ഉടഞ്ഞു പോകും,
എത്രമേല്‍ തിവ്രമായതെങ്കിലും.
നദിക്കു കുറുകെ മഞ്ഞിന്‍റെ കന്വളം
പുതഞ്ഞു കിടന്നൊരു താഴ്വരയിലൂടെയുള്ള
ഒട്ടും ശബ്ദമില്ലാത്തൊരു തീവണ്ടി യാത്രയാണ്
പ്രണയം.
അത്, അഭിനിവേശത്തിന്‍റെ ഉടുപ്പിട്ട്
ഓര്‍ക്കാപ്പുറത്ത് കയറി വരാം...,
ഇരുട്ടു മറഞ്ഞുകിടക്കുന്ന റെയില്‍പ്പാതയിലൂടെ
അറിയാതെ കുന്നിറങ്ങിപ്പോവുകയുമാവാം.
ഓരോ കാലങ്ങളിലായി,
ഇങ്ങനെ എത്ര താഴ്വരകള്‍ കണ്ട്
തണുപ്പില്‍ നീ കൂട്ടിരുന്നു,
കാഴ്ച മറച്ച് മഞ്ഞു നീങ്ങുന്വോള്‍ ഓര്‍മ്മകള്‍ക്കു തീകൂട്ടി!
ജീവിതത്തില്‍ നഷ്ടമായ പ്രണയങ്ങളെല്ല്ലാം
കൂട്ടംകൂടിയിരിക്കുന്നൊരിടമുണ്ട്...
മഞ്ഞ് അവിടേക്കു വഴികാട്ടും.
വീണ്ടെടുക്കാനല്ല, ഞാനവിടേക്കു പോകും.
ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്നു,
തീവണ്ടി ജനാലയിലൂടെ വെറുതെ കണ്ടു കടന്നു പോകാന്‍.
തണുത്തു പോയ എന്‍റെ കണ്ണില്‍ നോക്കിയാല്‍
അവര്‍ തിരിച്ചറിയുമോ?
സ്വപ്നങ്ങളുടെ നഷ്ടപ്പെടലിനിടയിലൂടെ
അങ്ങനെയൊരു യാത്ര ചെയ്യുന്ന ദിവസമാകും
ഞാന്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞില്ലാതാകുന്നത്.

3 comments:

Minu MT said...

A new gorgeous heaven which u haven’t see in your mind's eye is waiting at the door of ur life,,,,shafi.........

ചന്തു നായർ said...

പുതഞ്ഞു കിടന്നൊരു താഴ്വരയിലൂടെയുള്ള
ഒട്ടും ശബ്ദമില്ലാത്തൊരു തീവണ്ടി യാത്രയാണ്
പ്രണയം.....നല്ല വരികൾക്കെന്റെ ഭാവുകങ്ങൾ

Unknown said...

very nice