Monday, August 30, 2010

മഷിക്കുപ്പി


അറിയാതെ പോലും
മഷിക്കുപ്പി മനസ്സിലേക്കു
തട്ടി മറിക്കരുത്;
പ്രണയത്തിന്‍റെ അടയാളങ്ങള്‍ക്ക്‍
മുകളില്‍ അതൊരു കറുത്ത പാടായി പടരും.
മനസ് പുസ്തകം പോലെ തുറന്നു വയ്ക്കരുത്
വായിച്ചു പോകുന്നവരാരും
മനസു മാത്രം കാണില്ല.
അക്ഷരങ്ങളുടെ സൂചിമുനകളില്‍
വാക്കിനെ കൊരുത്തിട്ട്
പ്രണയത്തിനു പൂമാല കെട്ടരുത്;
ഒരു വേനലിനെപ്പോലും അത് മറികടക്കില്ല.
മരങ്ങളില്‍-ചില്ലകളിലും ഇലകളിലും-
കാറ്റ് പടര്‍ന്നുകയറുന്നതു പോലെ
പ്രണയത്താല്‍ ചുവന്ന കവിതയുമായി
കാമുകിയെ തേടി പോകരുത്;
അവള്‍ ഉന്മാദത്താല്‍
നിന്‍റെ ചെവികടിച്ചു മുറിക്കാന്‍
സാധ്യതയേറെയാണ്
കാരണം വാന്‍ഗോഗിനെക്കാള്‍
സുന്ദരമായി അവള്‍ നിന്നില്‍ പ്രണയം വരയ്ക്കും.
ചില്ലക്ഷരങ്ങളില്‍ പോറിയും വരഞ്ഞും
മഷിമുക്കാതെ നീ മനസില്‍
കോറുന്നതൊന്നും പ്രണയമോ
കവിതയോ അല്ല.
തീച്ചൂടും പുകയുമേറ്റ്
കണ്ണ് നനയുന്വോള്‍
കടലാസിലേക്കു കവിത ഇറ്റിച്ച്
മഷിക്കുപ്പി തട്ടി മറിച്ചിടുക
പിന്നീട് വായിച്ചാല്‍ ആരുമൊന്നുമറിയരുത്.

2 comments:

jain said...

പ്രണയത്തിന്‍റെ അടയാളങ്ങള്‍ക്ക്‍
മുകളില്‍ അതൊരു കറുത്ത പാടായി പടരും.

pranayathinte adayalangalk mukalil mathramo?
alla
manasinte thalukalellam thanne avyakthathayude karuthpadukal padarum. pinned ava kootivayikan namuku thanne budhimutakum

kollam, nalla kavitha
kure upadesamanallo
adyam vayichapol chiri vannu, karanam aruth ennu parayan ellavarkum ishtamanu, but
cheyyano ottum ishtamalla thanne.

ഉമ്മുഫിദ said...

some feeling,
good lines.

www.ilanjipookkal.blogspot.com