Saturday, October 2, 2010

പറുദീസാ നഷ്ടം...


വെളുത്ത കളിമണ്‍ പാത്രങ്ങളില്‍
ചിത്രം വരച്ച നിന്‍റെ കൈകളുടെ
മൃദുലത ഞാനറിയുന്നുണ്ട്,
ചിത്രത്തിലൂടെ വിരല്‍ തൊടുന്വോള്‍ മാത്രം.
പെട്ടെന്നൊരു കൈപ്പിഴയില്‍
നിലത്തു വീണ പാത്രം ഉടച്ചത്,
വിരലു കൊണ്ട് നിശബ്ദമായി
നീയെന്നോടു പറഞ്ഞ, എറ്റവും
മനോഹരമായ കവിതയെയായിരുന്നു.
പെണ്‍കുട്ടിയെപ്പോലെ ചുവന്ന
കവിതകളെല്ലാം ഉടഞ്ഞു പോകും,
എത്രമേല്‍ തിവ്രമായതെങ്കിലും.
നദിക്കു കുറുകെ മഞ്ഞിന്‍റെ കന്വളം
പുതഞ്ഞു കിടന്നൊരു താഴ്വരയിലൂടെയുള്ള
ഒട്ടും ശബ്ദമില്ലാത്തൊരു തീവണ്ടി യാത്രയാണ്
പ്രണയം.
അത്, അഭിനിവേശത്തിന്‍റെ ഉടുപ്പിട്ട്
ഓര്‍ക്കാപ്പുറത്ത് കയറി വരാം...,
ഇരുട്ടു മറഞ്ഞുകിടക്കുന്ന റെയില്‍പ്പാതയിലൂടെ
അറിയാതെ കുന്നിറങ്ങിപ്പോവുകയുമാവാം.
ഓരോ കാലങ്ങളിലായി,
ഇങ്ങനെ എത്ര താഴ്വരകള്‍ കണ്ട്
തണുപ്പില്‍ നീ കൂട്ടിരുന്നു,
കാഴ്ച മറച്ച് മഞ്ഞു നീങ്ങുന്വോള്‍ ഓര്‍മ്മകള്‍ക്കു തീകൂട്ടി!
ജീവിതത്തില്‍ നഷ്ടമായ പ്രണയങ്ങളെല്ല്ലാം
കൂട്ടംകൂടിയിരിക്കുന്നൊരിടമുണ്ട്...
മഞ്ഞ് അവിടേക്കു വഴികാട്ടും.
വീണ്ടെടുക്കാനല്ല, ഞാനവിടേക്കു പോകും.
ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്നു,
തീവണ്ടി ജനാലയിലൂടെ വെറുതെ കണ്ടു കടന്നു പോകാന്‍.
തണുത്തു പോയ എന്‍റെ കണ്ണില്‍ നോക്കിയാല്‍
അവര്‍ തിരിച്ചറിയുമോ?
സ്വപ്നങ്ങളുടെ നഷ്ടപ്പെടലിനിടയിലൂടെ
അങ്ങനെയൊരു യാത്ര ചെയ്യുന്ന ദിവസമാകും
ഞാന്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞില്ലാതാകുന്നത്.

Monday, August 30, 2010

മഷിക്കുപ്പി


അറിയാതെ പോലും
മഷിക്കുപ്പി മനസ്സിലേക്കു
തട്ടി മറിക്കരുത്;
പ്രണയത്തിന്‍റെ അടയാളങ്ങള്‍ക്ക്‍
മുകളില്‍ അതൊരു കറുത്ത പാടായി പടരും.
മനസ് പുസ്തകം പോലെ തുറന്നു വയ്ക്കരുത്
വായിച്ചു പോകുന്നവരാരും
മനസു മാത്രം കാണില്ല.
അക്ഷരങ്ങളുടെ സൂചിമുനകളില്‍
വാക്കിനെ കൊരുത്തിട്ട്
പ്രണയത്തിനു പൂമാല കെട്ടരുത്;
ഒരു വേനലിനെപ്പോലും അത് മറികടക്കില്ല.
മരങ്ങളില്‍-ചില്ലകളിലും ഇലകളിലും-
കാറ്റ് പടര്‍ന്നുകയറുന്നതു പോലെ
പ്രണയത്താല്‍ ചുവന്ന കവിതയുമായി
കാമുകിയെ തേടി പോകരുത്;
അവള്‍ ഉന്മാദത്താല്‍
നിന്‍റെ ചെവികടിച്ചു മുറിക്കാന്‍
സാധ്യതയേറെയാണ്
കാരണം വാന്‍ഗോഗിനെക്കാള്‍
സുന്ദരമായി അവള്‍ നിന്നില്‍ പ്രണയം വരയ്ക്കും.
ചില്ലക്ഷരങ്ങളില്‍ പോറിയും വരഞ്ഞും
മഷിമുക്കാതെ നീ മനസില്‍
കോറുന്നതൊന്നും പ്രണയമോ
കവിതയോ അല്ല.
തീച്ചൂടും പുകയുമേറ്റ്
കണ്ണ് നനയുന്വോള്‍
കടലാസിലേക്കു കവിത ഇറ്റിച്ച്
മഷിക്കുപ്പി തട്ടി മറിച്ചിടുക
പിന്നീട് വായിച്ചാല്‍ ആരുമൊന്നുമറിയരുത്.

Monday, August 10, 2009

ചലച്ചിത്ര മേള


ഒരു സിനിമാ തിയേറ്ററിനുള്ളിലെ ഇരുളിലാണ്
സിനിമ നടക്കുന്നത്...
സത്യജിത് റേ എത്ര വലിയ സംവിധായകനാണേലും
അങ്ങേരുടെ പേരുള്ള സിനിമാ പഠന കേന്ദ്രത്തിലെ
പിള്ളേര്‍ ഇങ്ങനെ സിനിമയെടുത്തു മുഷിപ്പിക്കുമോ?
കാക്കാരിശ്ശി നാടകം കാണാന്‍ ഉത്സവപ്പന്വിലേക്കു
പോകുന്നതായിരുന്നു ഇതിലും നല്ലതെന്നു
ചിത്രത്തോടു പറഞ്ഞു നിരാശ തീര്‍ത്തു.
ഇനി കണ്ണടച്ച് സ്ക്രീനിലേക്കു നോക്കാം...ശബ്ദം മാത്രം കേള്‍ക്കാം.
ഒരു കുഞ്ഞു വിരല്‍ ചൂടിനായി ശബ്ദമില്ലാതെ
ഇരുളില്‍ പരതുന്നുണ്ട്...
കണ്ണടച്ചിരിക്കുന്നതു കൊണ്ട് ഒന്നും കാണാന്‍ വയ്യ.
ഇരുളിന്‍റെ ഉടുപ്പിനുള്ളില്‍ നിന്നൊരു ചൂടില്‍ വിരല്‍ തൊട്ടു.
തൂവല്‍ പോലെ ഒന്ന് അനങ്ങാതെ കാതോര്‍ത്തിരിക്കുന്ന ഒച്ച കേള്‍ക്കാം.
പതിയെ പക്ഷിത്തൂവലില്‍ വിരല്‍ വെച്ച് ധ്യാനിച്ചിരുന്നു
കിളി പറക്കുന്ന മനസോടെ...
വിരല്‍ ശബ്ദം നിലച്ചതു കണ്ട് പക്ഷി പതിയെ ചുണ്ടനക്കി...
ഭയത്തിന്‍റെ ചിറക് പതിയെ അതു കൊഴിച്ചിട്ടു.
പിന്നെ മനസും വിരലും സ്ക്രീനിലെ ഇളം ചൂടില്‍
വിരല്‍ മുക്കി പക്ഷിക്കൂട്ടില്‍ ഒരോ ചിത്രങ്ങളായി വരച്ചു.
ക്യാന്‍വാസിന്‍റെ അളവെടുത്തു...
വിരല്‍ ചുട്ടുപൊള്ളിയപ്പോഴാണ് ക്യാമറ മരുഭൂമി താണ്ടുന്നതറിഞ്ഞത്...
ഇരുളില്‍ ശബ്ദം വഴികാട്ടിയായി മുന്‍പേ നടന്നു.
മണല്‍ കാറ്റില്‍ മുഖം തൂവാലകൊണ്ടു കെട്ടി
കാറ്റിന്‍റെ മൂളല്‍ മാത്രം കേട്ടു നടന്നു...
മരുഭുമി താണ്ടി മരുപ്പച്ചയ്ക്കുള്ളിലെ
തടാകത്തില്‍ വിരല്‍ ആഴ്ത്താനൊരുങ്ങവെ,
കാറ്റു വന്നു പക്ഷിക്കൂട്ടിലേക്കു തിരികെ കൊണ്ടു പോയി.
പിന്നേയും തൂവല്‍ തൊട്ടിരുന്നപ്പോള്‍,
സ്ക്രീനില്‍ സിനിമ അര്‍ഥമില്ലാതെ മുന്നേറിക്കൊണ്ടിരുന്നു...
മരുപ്പച്ചയില്‍ ചുണ്ടു നനയ്ക്കാനാവാത്ത നിരാശ
പരസ്പരം പറഞ്ഞു പങ്കു വച്ചു ചിരിക്കവെ
ഇരുള്‍കീറി ഒരു വെളിച്ചം മിന്നല്‍ പോലെ വന്നു,
അടച്ചു വെച്ച കണ്ണുകള്‍ തുറന്ന് സ്ക്രീനിലേക്കു നോക്കി...
മരുഭൂമികള്‍ കാണാനില്ല,
ഒരു നദിക്കരയില്‍ രണ്ടുപേര്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
ഭാഷയും അര്‍ഥവും വേര്‍പിരിഞ്ഞു കിട്ടുന്നില്ല.
ഇപ്പോള്‍ സിനിമയിലും കറുത്ത ഇരുട്ട്.
പിന്നേയും കണ്ണടച്ച് ഒര്‍ക്കാപ്പുറത്തു വരുന്ന
വെളിച്ചത്തിന്‍റെ ഞെട്ടലിനെക്കുറിച്ചു ചിത്രത്തോട്
പറഞ്ഞു ചിരിച്ചു.
വിരല്‍ അപ്പോളും ക്യാന്‍വാസിലെ ഉഷ്ണമേഖലകളിലായിരുന്നു.
ക്യാമറ പിന്നേയും മരുഭൂമിയിലെ താപനിലയുടെ
അളവെടുത്ത് ചിത്രത്തിന് പതുപതുത്ത നിറം കൊടുത്തു...
സിനിമ ഇപ്പോഴും നദിക്കരയിലെ ഗിരിപ്രഭാഷണങ്ങളില്‍ തന്നെ...
പതിയെ സ്ക്രീനിലെ ഇരുളില്‍ നിന്നു പുറത്തേക്കിറങ്ങി,
നടന്നു നീങ്ങവെ മനസ്സില്‍ പറഞ്ഞു;
ഈ സത്യ ജിത് റേയുടെ ഒരോരോ കാര്യങ്ങള്‍...
വെറുതെയല്ല നാട്ടിലെ സിനിമാക്കൊട്ടകളെല്ലാം
കല്യാണ മണ്ഡപമായത്!

Sunday, March 1, 2009


നിശബ്ദത മാത്രമുള്ള ഈ വഴിയില്‍ നിന്ന്
നീ എപ്പോഴാണ് ഇറങ്ങിപ്പോയത്...?
രക്തം പോലെ ചൂടുപിടിച്ചു ചുവന്ന
അസ്ഥിയുടെ അടരുകളില്‍ നിന്ന്
നിലവിളിയോളമെത്തുന്ന ശബ്ദത്തില്‍ ചോദിക്കുന്നു,
‘പ്രണയത്തിന്റെ ആ ഉടുപ്പ് നിനക്കിപ്പോഴും പാകമാണോ?’
ഞാന്‍ തൊട്ട വിരലുകളില്‍ നിന്ന്
മൊസാര്‍ട്ടിന്റെ ശബ്ദം നിശബ്ദമായി അനുഭവിച്ചുകൊണ്ട്,
എത്ര പെട്ടെന്നാണ് നീ മറന്നിട്ടത്!
നീറുന്ന ചൂടില്‍ ഉടല്‍ പൊള്ളി ചോദ്യം
തികട്ടിത്തികട്ടി വരുന്നു.
ഒരു ശ്വാസത്തിന്റെ അകലത്തില്‍ മറന്നുവെച്ചു അല്ലേ?
മനസില്‍ വിറ പടര്‍ന്നിരിക്കുന്വോള്‍
പ്രണയം എല്ലാവരും ഇങ്ങിനെയാണറിയുന്നത്.
തിരക്കൊഴിഞ്ഞ ഇടവേളകളില്‍ കയറിയിരുന്ന്
കാറ്റുകൊണ്ട് യാത്ര പറയാതെ പോകുന്ന വെറുംവാക്ക്.
ശബ്ദമില്ലാതെ സംസാരിച്ച നിമിഷങ്ങള്‍ക്ക്
റീത്തുവെച്ചു പോകുന്നതു മരണമാണ്.
കണ്ണീരിന്റെ അകവും പുറവും പൊള്ളി വീഴുന്ന
ശാന്തിയില്ലാത്ത ഒരു കാറ്റിലാണു ഞാന്‍...
എനിക്കു കാവലില്ല, മരണമില്ല, ജീവനുമില്ല!
തൊട്ടുപൊട്ടിപ്പോയൊരു മഴവില്ലിലെ
മുറിഞ്ഞ ശബ്ദം പോലെ ഇനിയെന്നോട് സംസാരിക്കരുത്.
ചിരിച്ചു മറന്നുപോകാന്‍ ഞാന്‍ മരിച്ചവന്റെ പ്രേതമല്ല.
ഒരിറ്റ് സ്നേഹം സ്വന്തമായില്ലാത്തവന്റെ
പാഴ്വാക്കു മാത്രം.
ഞാന്‍ ഓര്‍മ്മകളില്‍ നിന്നു നിന്നെ ഡിലീറ്റ് ചെയ്യട്ടേ..?,
അസ്വസ്തത മറയ്ക്കാനാണ്.
പക്ഷേ മറന്നുമാത്രം പോകുന്നില്ലല്ലോ......................................
ഒന്നിറങ്ങിപ്പോകാമോ...?
എനിക്കു പോകണം. കാറ്റാടികളില്ലാത്തിടത്തേക്ക്,
കറണ്ടുകട്ടിനു നടുവിലേക്ക്...,
പാതിരാക്കോഴി കുവുന്വോള്‍ എഴുന്നേറ്റു പോകാന്‍.
പിന്നാലെ വരരുത്, തൊട്ടുപോകരുത്... ഉടഞ്ഞു പോകും
ചത്തവരുടെ മനസങ്ങനെയാണ്.
വെറുതെ ആശങ്കപ്പെട്ടുകൊണ്ടേയിരിക്കും.
ജീവിതം ബാക്കിയില്ലല്ലോ...
വാതിലടച്ചുകിടന്നോളൂ...
തുറന്നിട്ടാല്‍ ചിലപ്പോള്‍ ഞാനകത്തേക്കു വന്നാലോ?
ഉറങ്ങൂ... മരിച്ചവന്റെ കാവലുണ്ട് നിനക്ക്,,,

Sunday, January 13, 2008

തൂവല്‍ തൊടുന്വോള്‍...


സ്നേഹത്തിന്റെ പൂക്കുടകള്‍ക്ക് തണുപ്പേല്‍ക്കാതെ
നോക്കുക..
പൂക്കള്‍ വീണ ഇടങ്ങളിലെല്ലാം
അത് മഞ്ഞുകൊണ്ട് കിടക്കാറുണ്ട്....
മഴ വന്നപോലെ ചിലപ്പോഴെല്ലാം അത് മനസ്സില്‍ വിടരും .
തണുപ്പിന്റെ തൂവല്‍ കൊഴിയും വരെ
ഞാന്‍ കാത്തു നില്‍ക്കാം,
മഞ്ഞിന്റെ കയ്യും പിടിച്ച് മഴ കൊള്ളാതെ നടക്കാന്‍!

Thursday, November 29, 2007

ഉടയാത്ത ചുംബനത്തിന് കാതോര്‍ക്കുക...



പച്ചപ്പ് നിറഞ്ഞൊരു പ്രണയത്തെ സ്വന്തമാക്കിയതിന്‍റെ
നിശബ്ദതയില്‍ നിന്ന്
മനസ്സ് ഇതുവരെ പുറത്തു വന്നിട്ടില്ല...
ഉള്ളിനെ ഉര്‍വരമാക്കിയൊരു പെണ്ണിന്‍റെ ചിത്രം
കണ്ണട ചുല്ലുകളെ ഉടച്ച് പടരുന്നു...
കാറ്റു വീശാത്ത ഇടങ്ങളില്‍ നിന്നെല്ലാം
ഒരിലയനക്കത്തിന്‍റെ ഒച്ച പോലുമില്ലാതെ അവളെന്നോട് സംസാരിക്കുന്നു.
വിരല്‍ത്തുന്വില്‍ ഒരു മഴത്തുള്ളി വീണു!
മനസ്സിന്‍ പിന്നെയൊരു മഴക്കാലം...
വാക്കുകള്‍ മഞ്ഞിന്‍റെ തണുപ്പോടെ
പെയ്തുവീഴുന്നു...
കാഴ്ചയുടെ ശിഖരങ്ങളെ മറച്ച്
മനസ്സിന്‍റെ ഇലത്തുന്വുകളില്‍
പ്രണയം അനാദി കാലത്തോളം പുണര്‍ന്നിരിക്കുന്വോള്‍,
കാറ്റാടി മരത്തണലില്‍ ഞങ്ങള്‍
പരസ്പരം കോര്‍ത്തിരിക്കട്ടെ!
ചുംബനം നിന്‍റെ ക‌ണ്ണുകളില്‍ തുടങ്ങി,
കാല്‍വിരലില്‍ അവസാനിക്കുന്വോള്‍
ഇടയില്‍ വീണ സ്വര്‍ഗ്ഗങ്ങള്‍
ഒര്‍മ്മയില്‍ ഇടക്കൊക്കെ മഴ പെയ്യിക്കട്ടെ...!
ഞങ്ങള്‍ അപ്പോഴും മനസ്സിന്‍റെ മഞ്ഞുകാലങ്ങളില്‍
പരസ്പരം പുതച്ചുറങ്ങുകയാവും.
അവളുടെ കണ്ണുകളില്‍ ഞാന്‍ പ്രണയം നെയ്യുന്വോള്‍
ഇലയനക്കം കേള്‍പ്പിക്കാതെ പടര്‍പ്പിനുള്ളില്‍
ഇര വിഴുങ്ങിയായ് നീ ഒളിച്ചിരിക്കരുത്...
കണ്ണിമ പൂട്ടാതെ ഞങ്ങള്‍
കാവല്‍ നില്‍ക്കുന്ന പ്രണയത്തെ നീ കണ്ടു പോകരുത്...

Tuesday, November 20, 2007

ഒരു പൂവ് വിടരുമ്പോലെ...


മനസ്സിന്‍റെ കല്‍പടവില്‍ ഒരു തണുത്ത സ്പര്‍ശം...
ഒരു പൂവ് വിടരുന്ന പോലെ മനസ്സിന്‍റെ
താഴ്വരയിലൊരു മഞ്ഞ് തുള്ളി പൊഴിയുന്നൂ...
അകലങ്ങളിലൊവിടെയോ നിന്ന്
സ്നേഹത്തിന്‍റെ ഒരു പായ്ക്കപ്പല്‍
മനസ്സിന്‍റെ തീരത്ത് നങ്കൂരമിടുന്നു...
പ്രണയത്തിന്‍റെ ആകാശവും സ്വപ്നങ്ങളുടെ
ആഴവും അവളുടെ മനസ്സിലുണ്ട്...
ഞങ്ങള്‍ മഞ്ഞ് വീണ പുല്മേടുകളിലൂടെ
ഭൂമിയുടെ അരികുതേടി നടക്കുകയാണ്...
താമര മൊട്ടൂപോലെ ഇടക്കു വിരിഞ്ഞും
മഴത്തുള്ളി പോലെ ഉള്ളിലേക്ക് ആര്‍ത്തലച്ച് പെയ്തും
വസന്തത്തിന്‍റെ വേരുകളിലൂടെയൊരു
ആകാശ യാത്ര...
അരികെത്തുമോ ...?

Friday, July 27, 2007

തടാകം


തണല്‍ തൊടുന്ന മനസ്സുകളിലെല്ലാം തടാകങ്ങളുണ്ട്
നിശബ്ദത നിറഞ്ഞ ശാന്തമായ ജലസഞ്ചയം.
ഇലയനക്കം പോലെ ഓളങ്ങളിളകുന്ന
സ്നേഹത്തിന്‍റെ അരയന്ന അഴകും
പ്രണയത്തിന്‍റെ മുത്തുകളും കൊഴിക്കുന്ന മഴത്തടാകം.
ചിലപ്പോള്‍ നിലാവിന്‍റെ നിഴല്‍ പെയ്യുന്വോള്‍
ഇതൊരു നീലത്തടാകം.
മഞ്ഞുകാല രാത്രികളില്‍
നമുക്കീ തടാകക്കരയിലേയ്ക്ക് പോകാം...
മനസ്സില്‍ തണുപ്പ് നിറച്ച് പരസ്പരം പുതച്ചിരിക്കാന്‍!

Monday, July 2, 2007

വാക്ക്...




പറയുന്നിടത്തെല്ലാം വാക്കിന്‍റെ ഒരു ചീള് വീണ് കിടക്കുന്നു...
വയല്‍ വരന്വിലും ഇടവഴിയിലും

വാക്കിന്‍റെ തരികള്‍ കിടപ്പുണ്ട്.

മനസ്സറിയാത്തിടത്തൊന്നും

പറയാത്ത വാക്കുകള്‍ കിടപ്പില്ല!

തരിശു നിലങ്ങളില്‍ ക്രമം തെറ്റിയ വാക്കിന്‍റെ

പ്രവാഹങ്ങള്‍ വീണു കിടപ്പുണ്ടെന്ന് തോന്നുന്നു...!

കരയിലും കടലിലും വാക്മഴ പെയ്യുന്നത്

ഇടി മിന്നലില്ലാതെ ശാന്തമായാണ്...

പഴമൊഴിയും പുതുമൊഴിയും

വാക്കിന്‍റെ ഒരോ കാലഭേദങ്ങള്‍ മാത്രമെങ്കില്‍

എല്ലാ കാലത്തും വാക്കുകളുടെ തലമുറകള്‍

പ്രസവിച്ചതൊക്കെയല്ലേ

പരന്വരകള്‍ ഇപ്പോഴും ബാക്കിവെക്കുന്നുള്ളൂ...?

ഒരു നിമിഷം വീണൊരു വാക്കിന്‍റെ പേരില്‍

പുഴ കടലില്‍ ചാടി ആത്മഹത്യ ചെയ്തു...

ഇനി പുഴയുടെ വാക്കുകള്‍ കടലിനു സ്വന്തം...

കടിച്ചാല്‍ പൊട്ടാത്ത ഒരു ചിപ്പിക്കുള്ളില്‍

അവ സുരക്ഷിതമാണ്...


എന്നാലും വാക്കുകള്‍ ചിലപ്പോഴെല്ലാം

സുരക്ഷിതമല്ലാത്ത

ജയിലുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു....

Saturday, May 5, 2007

ചൂട്


മനസ്സിലെ ചൂട്
മാംസമുരുക്കി ഒഴുകുന്നു...

സൂര്യന്‍ ഭൂമിയെ വിയര്‍പ്പിക്കുന്ന
ഭീകരന്‍ യന്ത്രമാണെന്ന്
ഇന്നലെ ഭൌമ ശാസ്ത്രജ്ഞരുടെ സെമിനാറില്‍
അഭിപ്രായമുയര്‍ന്നുപോലും.
നമുക്കെന്താ...?
യന്ത്രം അകത്തെ ചൂടിനെ ഉരുക്കി ഒലിപ്പിക്കുന്നില്ലേ!
കാറ്റാടി മരത്തണലും
ചൂടു വീശുന്ന കടല്‍ കാറ്റും
മനസ്സിന്‍റെ ഉരുക്കങ്ങളില്‍
മഴക്കാറു നിറക്കുന്നില്ലേ...
പെയ്യാറില്ലെങ്കിലും.
ചുട്ടു പൊള്ളുന്ന മനുഷ്യനും മനസ്സും
വേനല്‍ മഴയുടെ പൊള്ളുന്ന തുള്ളികള്‍ക്കായ്
കടലാസ്സു തോണികളൊരുക്കി
കാത്തിരിപ്പ് തുടരട്ടെ...

ഞാന്‍ വിയര്‍പ്പുവെള്ളത്തില്‍
കുളിച്ചു വരാം...

Friday, April 20, 2007

കാഴ്ചയുടെ മഞ്ഞ് ശിഖരങ്ങള്‍...


ശീലം തെറ്റിയല്ലാതെ എങ്ങനെ ഒരു മഞ്ഞുതുള്ളിക്കു പെയ്യാനാവും!

കാഴ്ചയില്‍ ഒരു മഞ്ഞു കാലമുണ്ട്

കണ്ണടച്ചാല്‍ ഒരു വേനല്‍.

അതുകൊണ്ട് തന്നെ ശരീരം ചൂടു പിടിക്കുന്വോഴൊക്കെ
മനസ്സില്‍ മഞ്ഞു പെയ്യും...

മഞ്ഞിന്‍റെ മനസ്സില്‍ തണുത്ത വിരല്‍ തൊട്ടപ്പോള്‍

കൈപ്പൊള്ളലേറ്റു.

ശീലം തെറ്റാതെ ഇന്നലെ അവളില്‍

മഴ പെയ്തുപോലും
ഇനി മരം പെയ്യുന്ന കാലം.

എന്നിട്ടും മഴക്കാടുകാണാന്‍ അവളെന്നെ വിളിച്ചില്ല.

ക്ഷണിക്കാതെ ഞാനെങ്ങനെ

മഴത്തുള്ളി നുണയും?

ചില ഭൂഖണ്ഡങ്ങളിലെ ചുട്ടുപൊള്ളുന്ന വേനല്‍ നിലങ്ങള്‍

ഉര്‍വരതയുടെ താഴ്വരയിലേയ്ക്കുള്ള

ദിശാ സൂചികകളാണ്...

ഉറക്കത്തിനും പകലിനുമിടയിലെ

രാത്രിയുടെ ദൂരം
ക്രമം തെറ്റിയ ഒരു കാലവര്‍ഷത്തില്‍ അവസാനിക്കും.

മഴയും മഞ്ഞും പരസ്പരം ആത്മാവ് തൊടുന്വോള്‍

വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും.

അപ്പോള്‍ കാഴ്ച,
ശീലങ്ങളുടെ വസ്ത്രമുരിഞ്ഞ്

കണ്ണടച്ചില്ലുകളില്‍

മഞ്ഞിന്‍റെ ചിത്രം വരയ്ക്കും!

Tuesday, April 17, 2007

ആഴങ്ങളില്‍ ചുംബിക്കരുത്...



ഇണയുടെ കവിളിലെ ചുവപ്പില്‍ ചുംബിക്കാനാണ്
ഞാനെപ്പോഴും ശ്രമിക്കുന്നത്...

പലപ്പോഴും ഒരു ചുംബനത്തിനു
കാത്തു നില്‍ക്കാതെ
ചുവപ്പുകള്‍ മാഞ്ഞു പോകുന്നു।

ചെന്നിയിലെ നീല ഞരന്വ്
അപ്പോഴും ഒരു ചുംബനത്തീയില്‍ വീഴാന്‍
കാത്തു നില്ക്കും।

മനസിന്‍റെ ദാഹം പുഴവഴി തേടുന്വോള്‍
കടല്‍ കുടിക്കാന്‍ ഞാന്‍
ആഴങ്ങളിലേക്കു വരും।

കടലാഴങ്ങളിലെ ഇതളുകള്‍ക്കിടയില്‍
ഇണയുടെ കവിളിലെ മാഞ്ഞുപോയ ചുവപ്പുകള്‍
ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷേ ... ആഴങ്ങളില്‍ ചുംബിക്കരുത്
ചിപ്പികള്‍ക്കു നനയും.


വഴി വിളക്കുകള്‍ കത്താതിരിക്കുന്നത്........


പകല്‍ വഴി പിഴപ്പിച്ച പ്രണയത്തിന്‍റെ

വെളിച്ചവും പേറിയാണ്

രാത്രി ബാക്കിയാക്കുന്ന

നിശബ്ദതയുടെ ഒഴിഞ്ഞ ഇടങ്ങളിലേക്ക്

ജീവിതങ്ങള്‍ നടക്കുന്നത്...

ഒരിക്കലും തെളിയാത്ത വിളക്കു കാലുകള്‍

പിഴച്ച പ്രണയത്തിന്‍റെ കറുത്ത രാത്രികളെ

ഒരിക്കലും പ്രകാശിപ്പിക്കാറില്ല...

കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ ഒരു മുല്ലപ്പൂവ്

എപ്പോഴും ഈ വിളക്കു കാലുകള്‍ക്കിടയിലുണ്ടാവും...

തെരുവില്‍ ഇപ്പോളും പ്രകാശിക്കാത്ത

വിളക്കുകാലുകള്‍ക്കിടയില്‍

രാത്രി ജീവിതങ്ങള്‍

എന്നും മുടങ്ങാതെ

വെളിച്ചം വില്ക്കുന്നുണ്ട്...

ഒരു പകലിനെയെങ്കിലും വഴി പിഴപ്പിക്കാന്‍...

Monday, April 16, 2007

നിശ്ബ്ദത

മിണ്ടാതിരുന്നാല്‍ നിശ്ബ്ദത ഉണ്ടാവുമോ...?
ഇല അനക്കങ്ങള്‍ക്ക്
കാതോര്‍ക്കുക...

ഹൃദയമിടിപ്പില്‍
നിശ്ബ്ദത ഇല്ലാതാവുന്നുണ്ട്....

ആളൊഴിഞ്ഞ നടപ്പാതകള്‍
കാലൊച്ചയില്ലാത്ത
സെമിത്തേരികളാകുമോ?
രാത്രിനേരത്ത്
നിലത്തൂന്നാത്ത കാലൊച്ചകള്‍
നിശ്ബ്ദതയെ തകര്‍ത്ത്
കേള്‍ക്കുന്നുണ്ട്.......